ഗോഹട്ടി: ഇന്ത്യയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിംഗ് തകർച്ച. ആദ്യ ദിവസത്തെ മത്സരം അവസാനിപ്പിക്കുന്പോൾ ആറ് വിക്കറ്റ് നഷ്ടത്തിൽ 247 എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക.
25 റൺസുമായി സെനുരൻ മുത്തുസാമിയും ഒരു റണുമായി കൈൽ വെരെയ്നും ആണ് ക്രീസിലുള്ളത്. ഓപ്പണർമാർ നൽകിയ മികച്ച തുടക്കത്തിന് ശേഷം ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിംഗ് നിര തകരുകയായിരുന്നു. എയ്ഡൻ മാർക്രവും റയാൻ റിക്കിൾടണും ചേർന്ന് 82 റൺസ് കൂട്ടിച്ചേർത്തു.
എയ്ഡൻ മാർക്രത്തെ ബൗള്‍ഡാക്കിയ ജസ്പ്രീത് ബുമ്രയാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കിയത്. 38 റൺസെടുത്താണ് മാർക്രം പുറത്തായത്.
തൊട്ടടുത്ത ഓവറിൽ റിക്കിൾട്ടണെ പുറത്താക്കിയ കുൽദീപ് ഇന്ത്യയ്ക്ക് വീണ്ടും ആശ്വാസം സമ്മാനിച്ചു. റിക്കിൾടൺ 35 റൺസാണ് എടുത്തത്. പിന്നീട് ക്രീസിൽ ഒന്നിച്ച ട്രിസ്റ്റൺ സ്റ്റബ്സും തെംബ ബാവുമയും മികച്ച രീതിയിൽ ബാറ്റ് വീശി. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 84 റൺസ് കൂട്ടിച്ചേർത്തു.
ടീം സ്കോർ 166ൽ നിൽക്കെ 41 റൺസെടുത്ത ബാവുമ പുറത്തായി. രവീന്ദ്ര ജഡേജയാണ് ബാവുമയെ പവലിയനിലേയ്ക്ക് മടക്കിയത്. ടീം സ്കോർ 187ൽ നിൽക്കെ സ്റ്റബ്സും പുറത്തായി. അർധ സെഞ്ചുറിക്ക് ഒരു റൺ അകലെയാണ് സ്റ്റബ്സ് പുറത്തായത്. കുൽദീപ് യാദവാണ് സ്റ്റബ്സിന്റെ വിക്കറ്റ് എടുത്തത്.
ദക്ഷിണാഫ്രിക്കയുടെ സ്കോർ 200 കടന്നതിന് തൊട്ടുപിന്നാലെ അഞ്ചാം വിക്കറ്റും വീണു. 13 റൺസെടുത്ത വിയാൻ മുൾഡറിനെ കുൽദീപ് യാദവ് പുറത്താക്കുകയായിരുന്നു. ടീം സ്കോർ 201 റൺസായിരുന്നു മുൾഡർ പുറത്താകുമ്പോൾ.
പിന്നീട് ഒത്തുച്ചേർന്ന ടോണി ഡി സോർസിയും സെനുരൻ മുത്തുസാമിയും ചേർന്ന് ആറാം വിക്കറ്റിൽ 45 കൂട്ടിച്ചേർത്തു. ടീം സ്കോർ 246ൽ നിൽക്കെ സോർസിസും മടങ്ങി. മുഹമ്മദ് സിറാജാണ് സോർസിയുടെ വിക്കറ്റെടുത്തത്. പിന്നീട് ഒരു റൺ മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്ക് ഇന്ന് നേടാനായത്.